Pages

Sunday 4 March 2012

അലസമായ ഒരു അവധി ദിനം

രാവിലെ തന്റെഅലാറം അടിക്കുന്നത് കേട്ട് താഴെ ഉള്ള കുടുംബം എണീറ്റ്‌ കാണണം. 5 വയസ്സ് കാരി ഉമാരയുടെ കളിചിരികളും  ആരോ ചാടുന്നതിന്റെ ശബ്ദവും കേള്‍ക്കുന്നുണ്ട്. അവള്‍ സ്കിപ് ചെയ്യുന്നതിന്റെ ശബ്ദമാണെന്ന് തോന്നുന്നു. ഇടയ്ക്കിടെ 'റാഫീ' എന്നുള്ള ദ്വേഷ്യം കലര്‍ന്ന അവളുടെ വിളിയും കേള്‍ക്കാം. അവളുടെ 13 വയസ്സുകാരന്‍ ചേട്ടന്‍ ആണ് റാഫി. 20 കൊല്ലത്തിലേറെയായി ഇംഗ്ളണ്ടിന്റെ വിവിധ ഭാഗങ്ങളിലായി റെസ്ടോറണ്ട് ബിസിനസ്‌ നടത്തി പോന്ന ബംഗ്ലാദേശി കുടുംബത്തിലെ ഏറ്റവും ഇളയ കണ്ണിയാണ് ഉമാര.  അടുത്ത സ്വപ്നത്തിന്റെ ചിറകിലേറി പ്രയാണം ആരംഭിച്ചപ്പോള്‍ ഉമാരയുടെ കളിചിരികള്‍ നേര്‍ത്ത് നേര്‍ത്ത് അകന്നു പോയി.  തലേന്ന് അടിച്ച ജിഞ്ചര്‍ ബിയര്‍  ഏല്‍പ്പിച്ച മന്ദതയും അവധി ദിവസത്തിന്റെ ആലസ്യവും  സ്വപ്ന പ്രയാണത്തിനു ഇന്ധനമേകി. തലേന്ന് രാത്രി പബ്ബുകളും ബാറുകളും നിറഞ്ഞ ബ്രൈറ്റണ്‍ നഗര വീഥികളിലൂടെ കറങ്ങി തിരിഞ്ഞതിന്റെ ക്ഷീണമുണ്ട്.
    തെരുവ് വിളക്കുകളും റെസ്ടോറണ്ടുകളുടെയും പബ്ബുകളുടെയും അലങ്കാര വിളക്കുകളും തെരുവിലെ ഇരുട്ടിനെ ഒട്ടൊന്നു മയപ്പെടുത്തിയിട്ടുണ്ട്. പണ്ടു മുതലേ വിളക്കുകള്‍ തെളിയുന്ന വൈകുന്നേരങ്ങള്‍ ചിലപ്പോഴൊക്കെ തന്നെ ഭാവനയുടെ ചക്രവാളങ്ങള്‍ വരെ എത്തിക്കാറുണ്ട്. നീനേച്ചിയും അമ്മു മൂത്തമ്മയും മദ്രാസ്സിലേക്ക് തിരിച്ചു പോയൊരു വൈകുന്നേരം അസ്തമയ സൂര്യന്റെ പശ്ചാത്തലത്തില്‍ എ. എ .ട്രാവെല്‍സ് ബസിനുള്ളിലെ ലൈറ്റുകള്‍ തെളിഞ്ഞിരുന്നത് കണ്ടപ്പോഴാണെന്നു തോന്നുന്നു ആദ്യമായി ഇങ്ങനെയൊരു 'ആമ്പിയന്‍സ്' തന്നെ ആകര്‍ഷിച്ചത്.  മൂന്നോ നാലോ വയസ്സുള്ള അന്ന് അവരുടെ കൂടെ ഇത്തിരി ദൂരമെങ്കിലും ആ ബസില്‍ യാത്ര ചെയ്യണമെന്നു കൊതിച്ചു പോയി. "അപ്പു കുട്ടാ..  റ്റാറ്റാ" എന്നു പറഞ്ഞു അവര്‍ മറയുമ്പോള്‍ അവരുടെ സഹ യാത്രികരോട് പോലും എന്തിനോ അസൂയ തോന്നി.  
    സമര്‍ത്ഥവും ചടുലവുമായ  ഭാവ ഹാവാദികളും സംസാരങ്ങളും കൈ മുതലായ യുവതീ യുവാക്കള്‍,കൈയില്‍ വൈനും കോക്ക്ടെയിലുമായി യൌവനത്തിന്റെ ആഘോഷം. ഒരു പബ്ബിന്റെ മുന്നില്‍ ബൌണ്‍സേര്‍സ് എന്നു വിളിക്കുന്ന കാവല്ക്കാരുമായി തര്‍ക്കിച്ചു നില്‍ക്കുന്ന നാല് യുവാക്കള്‍. അരണ്ട വെളിച്ചമുള്ള ഇടുങ്ങിയ ഇട വഴികളും മദ്യപരുടെ ഇടയ്ക്കിടെയുള്ള ആക്രോശങ്ങളും അല്‍പ വസ്ത്ര ധാരികളായ യുവതികളെ തെല്ലും ഭയപ്പെടുത്തുന്നില്ല. ഒരു ഗിറ്റാര്‍ വായിച്ചുകൊണ്ട്  ഉറക്കെ പാട്ട് പാടുന്ന മിടുക്കിയായ ഒരു സര്‍വകലാശാലാ വിദ്യാര്‍ഥിനി. ഫിലിപ്പീന്‍സ്കാരികളോ കൊറിയക്കാരികളോ ആയ മൂന്ന് യുവതികള്‍ നമ്മളെ കടന്നു പോയപ്പോള്‍ ഒരുവളുടെ ആത്മവിശ്വാസം കൃത്രിമമായി സൃഷ്ടിച്ച ഒരു തൊണ്ട ശരിയാക്കല്‍ ശബ്ദമായി പുറത്ത് വന്നു. അത് അതേ നാണയത്തില്‍ തിരിച്ചു കൊടുക്കാന്‍ മലയാളികളായ നമ്മള്‍ മൂന്നു പേരും ഒരേ സമയം തൊണ്ട ശരിയാക്കി. ഏതെങ്കിലും ഒരു പബ്ബില്‍ കയറി കുറച്ചു വൈനോ ബിയറോ കഴിച്ചാല്‍ കൊള്ളാമെന്നു തോന്നി. കൂടെയുള്ള ഒരാളുടെ ബാഗില്‍ ഈയിടെ വാങ്ങിയ ഒരു കാമെറ ഉണ്ടായിരുന്നത് പദ്ധതി തകര്‍ത്തു. അത് കൌണ്ടറില്‍ വെച്ചു വേണം പബ്ബില്‍ കേറാന്‍. അടുത്തുള്ള ഒരു ബാറില്‍ കയറി നോക്കി. അവിടെ ഇരിക്കാന്‍ സ്ഥലം വളരെ കുറവാണ്. കൌണ്ടറില്‍  ഇരുന്നു കഴിക്കാന്‍ പോലും പറ്റുമെന്ന് തോന്നുന്നില്ല. ഇനിയേതായാലും റൂമില്‍ പോയി ഭക്ഷണം കഴിച്ചു കിടന്നുറങ്ങാം എന്നു തീരുമാനിച്ചു. 'ഓഫ്‌ ലൈസെന്‍സ്' എന്ന പേരില്‍ മദ്യവും പലവക സാധനങ്ങളും കിട്ടുന്ന ധാരാളം കടകള്‍ ഇവിടെ ഉണ്ട്. അങ്ങനെ ഒരു കട കണ്ടപ്പോള്‍ അവിടെ കയറി ഒരു ജിഞ്ചര്‍ ബിയറും ഒരു കോക്ക്ടെയിലും ഒരു ബിയറും മൂന്നുപേരും കൂടി വാങ്ങി. തിരിച്ചു റൂമിലെത്തി, പാകം ചെയ്തു വച്ചിരുന്ന ഭക്ഷണം ചൂടാക്കി കഴിച്ചു മദ്യപിക്കുക എന്ന ലക്ഷ്യവുമായി ഏറ്റവും മുകളിലത്തെ നിലയിലുള്ള നമ്മുടെ മുറികളിലേക്ക് കയറി.