Pages

Sunday 23 January 2022

മാരീച ചക്രവാളം

ചക്രവാളം. ചിലരുടെ ജീവിതം എന്ത് മാത്രം അതുമായി ബന്ധപ്പെട്ടിരിക്കുന്നു. തോണിക്കാരൻ വിജയേട്ടൻ എന്നും മദ്യത്തിൽ മുങ്ങിക്കുളിച്ചു മാത്രമേ ഓർക്കാൻ പറ്റുന്നുള്ളൂ. പീച്ചാളികൾ എന്ന് നമ്മൾ വിളിക്കുന്ന കുഞ്ഞു ഞണ്ടുകൾ ഓടിക്കളിക്കുന്ന തോട്ടുവക്കത്തുള്ള ജാഗ എന്ന് വിളിക്കുന്ന കൊച്ചു കൂരയിലാണത്രെ വിജയേട്ടൻ കുടുംബമായി താമസിച്ചിരുന്നത്. നമ്മുടെ നാട്ടുകാർ ബസ് ക്ഷാമം കാരണം വിജയെട്ടൻ്റെയോ അല്ലെങ്കിൽ കോയിപ്പറമ്പ് എന്ന് വിളിക്കുന്ന കടത്തോ കടന്നാണ് യഥേഷ്ടം ബസുകൾ പിടിച്ചു അവരവരുടെ ജീവിതത്തിൻ്റെ സമയ നിഷ്ടകളോട് നീതി പുലർത്തിയത്. രാവിലെയും വൈകിട്ടും ആണ് വിജയെട്ടനു കോളു കിട്ടുന്നത് എന്നാണ് അച്ഛനും മറ്റു മുതിർന്നവരും വിജയെട്ടനോടുള്ള നർമ സംഭാഷണത്തിൽ പറയാറ്. എന്നാൽ നർമവും ചിരിയും ഒട്ടും ചോരാതെ മാഷേ ഒരു അമ്പത് രൂപ അല്ലെങ്കിൽ നൂറു രൂപ കടം നോട്ടെ എന്ന് പറയുമ്പോ എവിടെയോ ഒരു പിടച്ചിൽ, ഒരു ദൈന്യതയുടെ നോട്ടം ഓളം വെട്ടി. നർമം ഒട്ടും ചോരാതെ, നിനക്ക് പട്ട അടിച്ചു വല്ലെടത്തും വീണുരുളാനല്ലെ, എന്നിട്ട് നമ്മൾ തോണിയും നോക്കി ഒരു മണിക്കൂർ ഇവിടെ നിക്കണം എന്നൊക്കെയുള്ള കുറ്റപ്പെടുത്തലോടെ, പോക്കറ്റിൽ നിന്ന് രൂപ എടുത്തു കൊടുക്കുന്ന അച്ഛൻ്റെ രൂപം അൽഭുതത്തോടെയും അഭിമാനത്തോടെയും രോമാഞ്ചതോടെയും ഇന്നും ഓർക്കാൻ പറ്റും. 


പുഴയ്ക്കു അതിരിടുന്ന തെങ്ങുകൾ നിര നിരയായി പുഴയ്ക്കൊപ്പം വളഞ്ഞു പുളഞ്ഞു ഏതോ ചക്രവാളത്തിൽ ചെന്ന് അലിഞ്ഞു ചേരുന്നത് സായാഹ്ന സൂര്യൻ്റെ തളർന്ന വെയിൽ വകവെക്കാതെ വിജയെട്ടൻ നോക്കി നിൽക്കുന്നത് കണ്ടപ്പോൾ എന്നെ പോലെ വിജയെട്ടൻ്റെയും ചക്രവാളം അങ്ങ് ദൂരെ യാണെന്ന് തോന്നി. ഒരു നെട് വീർപ്പു മൂപ്പരുടെ ശ്വാസകോശങ്ങളിലൂടെ പുറത്ത് വന്നു അലിഞ്ഞില്ലാതായത് മൂപ്പര് പോലും അറിഞ്ഞ ലക്ഷണമില്ല. തോണി ഇറങ്ങി, വീടെത്താൻ ആഞ്ഞാഞ്ഞു നടക്കുമ്പോൾ വിജയേട്ടൻ മാറി വൈകിട്ടത്തെ കളി, ചായ, കടി എന്നിവയിലേക്ക് ചിന്തകൾ വഴി മാറിയിരുന്നു. വിമതർ ചേർന്ന് ഫൈവ് സ്റ്റാർ ക്ലബ് വിഘടിപ്പിച്ച് ഗോൾഡൺ ക്ലബ്ബ് ഉണ്ടാക്കിയതും, അവരെ ഒരു മാച്ചചിന് പൊട്ടിച്ചതും അവരെ ചില്ലറയല്ല അലട്ടിയത്. കാണാതായ ബാറ്റ്, കള്ളന്മാർ എടുത്ത് കാണും എന്നു പറഞ്ഞതും, അവരുടെ ക്യാപ്ടൻ ആ ബാറ്റ് തപ്പി കണ്ട് പിടിച്ച് എടുത്ത് സ്ഥലം വിട്ടതും അവരുടെ പരാജയം മികച്ചതാക്കി മാറ്റി. വിമത നിരയിൽ പെട്ട ഞാൻ ഫൈവ് സ്റ്റാറിൻ്റെ ഒരു നോട്ട പുള്ളി ആയിട്ടുണ്ട്. ഇനി ഇപ്പൊ ഏതെങ്കിലും ഒരു ടീമിൻ്റെ കൂടെയെ നിക്കാൻ പറ്റൂ. 


തൻ്റെ ചക്രവാളം തന്നെ ആദ്യമായി മാടി വിളിച്ചത്  പണ്ടെങ്ങോ  അമ്മയുടെ കൈയും പിടിച്ചു നാട്ടിലെ അമ്പലത്തിലേക്ക് വരമ്പും വെള്ളക്കെട്ടും കടന്നു തോണി കേറി പോയി തിരിച്ചു വന്നപ്പോളാവണം. പുഴയും കടന്ന് പോവുമ്പോൾ  ചക്രവാളതിൻ്റെ അരികുപ റ്റിയുള്ള ഏതോ വിദൂര ക്ഷേത്രത്തിലേക്ക് പോവുന്നു എന്നാണ് സങ്കൽപിച്ചത്. അവിടെ എത്തിയിട്ടും ദൂരങ്ങൾ വ്യാപിച്ചു കിടക്കുന്ന വയല്പരപ്പും മരങ്ങളും കൂടെ ഇളം പച്ചയും കടും പച്ചയും കറുപ്പും കലർത്തി എൻ്റെ അന്നത്തെ ചാക്രവാള സീമകൾ മനോഹരമായി അലങ്കരിച്ചിരുന്നു. കൊക്കുകൾ കൂടണയാൻ പോവുന്നത് പോലും ഭാവിയിലെന്നോ താനുമായി ബന്ധപ്പെട്ട് കിടക്കാൻ പോവുന്ന ഏതോ സ്ഥലത്തേക്കാണെന്നാണ് 

തോന്നിയത്. 


പിന്നീട് കൊഴിഞ്ഞു പോയ എത്രയോ സായാഹ്നങ്ങൾ, ചില അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും യാത്ര പറച്ചിൽ ഒക്കെ ഏതൊക്കെയോ ചക്രവാള സീമകളിലേക്കുള്ള ക്ഷണക്കത്ത് ഏൽപ്പിച്ചു പോയതായി സങ്കൽപ്പിച്ച് മനസ്സിനെ സ്വസ്ഥമാക്കി. എന്തു കൊണ്ട് വൈകുന്നേരങ്ങൾ തനിക്ക് പ്രധാനപ്പെട്ടതാണ് എന്ന തിരിച്ചറിവുകൾ ഒട്ടൊരു ഉന്മേഷം തന്നു. പക്ഷേ കോളേജ് വിദ്യാഭ്യാസകാലത്തും അതിനു ശേഷവും ഒട്ടു മിക്ക സൂര്യാസ്തമയം തനിക്ക് അന്യമായ എന്തൊക്കെയോ ആണ് കാണിച്ചു തന്നത്. അവിടെയൊന്നും ക്ഷണക്കത്ത് പോയിട്ട്  പ്രതീക്ഷയുടെ തിരിനാളങ്ങൾ പോലും കണ്ടെത്താൻ പാടു പെട്ടു, പലപ്പോഴും. ആർക്കും ആരെയും കാത്തു നിൽക്കാൻ യാതൊരു സാധ്യതയും ഇല്ലാത്ത ഒരു മാന്ത്രിക കുതിപ്പാണോ അതു?യാന്ത്രികതയോ കർത്തവ്യ ബോധമോ എന്തൊക്കെയോ കൂടെ അതിൻ്റെ ഇടയിലൊക്കെ ഉണ്ടായിരുന്നിരിക്കണം. തീക്ഷ്ണ യൗവനം കടന്നു വരേണ്ട സമയം സ്വച്ചത പ്രതീക്ഷിക്കാൻ പാടില്ലായിരിക്കാം. കലുഷിതമായ ചക്രവാളങ്ങൾ യുദ്ധക്കളത്തിലേക്കുള്ള പെരുമ്പറയാണോ അപ്പോൾ മുഴക്കിയത് എന്ന് തോന്നി. 


വിദേശ യാത്ര നടത്താനുള്ള സാധ്യത തെളിഞ്ഞപ്പോൾ തൻ്റെ ചക്രവാൽമാണോ മാടി വിളിക്കുന്നതെന്ന് പലകുറി ചിന്തിച്ചുറപ്പിച്ചു. ആവാം ellaa സാധ്യതയുമുണ്ട്. നമ്മുടെ പോളോ ആശാൻ പറഞ്ഞത് വെച്ച്, ആരൊക്കെയോ conspiracy നടത്തി നമ്മളെ അങ്ങെത്തിക്കും എന്നാണല്ലോ. എന്നാ പിന്നെ പോവുഅന്നെ.

കിഴക്കിൻ്റെ വിളി, ഉദയ സൂര്യൻ്റെ നാട്. ചൈനയൊ ജപ്പാനോ, എന്നോ താൻ പോലും അറിയാതെ ഏതൊക്കെയോ ഫോട്ടോകളുടെ രൂപത്തിലും സംഗീതത്തിൻ്റെ രൂപത്തിലും മനസ്സിൽ കോറിയിട്ട എന്തൊക്കെയോ അടയാളങ്ങൾ തൻ്റെ മനസ്സിൽ കിടക്കുന്നു എന്നത് വളരെ അൽഭുതത്തോടെയാണ് മനസ്സിലാക്കിയത്. കിഴക്കിലേക്ക് അടുക്കും തോറും ആ അടയാളങ്ങൾ തന്നിൽ കിടന്നു ചിലമ്പാൻ തുടങ്ങിയിരിക്കുന്നു എന്നത് കൗതുകത്തിന് മോടി കൂട്ടി. 


അധ്വാനത്തിൻ്റെ ദിനങ്ങൾ ഒരിക്കലും അവസാനിക്കാത്ത പോലെ തോന്നി. രാത്രി 12 മണിക്ക് ഓഫീസിൽ നിന്ന് ഇറങ്ങുന്നത് ഒരു ദിന ചര്യ പോലെയായി. ഇങ്ങനെ എല്ലു മുറിയെ ജോലി ചെയ്ത ജനത റിലാക്സ് ചെയ്യാൻ പുലരുവോളം ബീർ പാർലറിലോ ഗെയിമിംഗ് ഹൗസുകളിലോ ചിലവഴിക്കുമത്രേ. മൂന്നു വർഷം താൻ ഇവിടെ നിന്നാൽ ശരിയാവില്ല എന്നതിൻ്റെ ആദ്യ ലക്ഷണങ്ങൾ കണ്ട് തുടങ്ങിയ സ്ഥിതിക്ക് ഇനി കാര്യമായി ചിന്തിക്കേണ്ടിയിരിക്കുന്നു. കാരണം, ബീറോ പുലരുവോളം ഗെയിം കളിക്കുന്നതോ നമ്മക്ക് പറ്റിയ പരിപാടി അല്ല തന്നെ.


ചുറ്റും ഒന്ന് ശ്രദ്ധിച്ചത് അപ്പോളാണ്. ഏറ്റവും പുതിയ gadgetum ലാപ്ടോപ്പും ഇൻ്റർനെറ്റും കിട്ടിയാൽ 24 മണിക്കൂറും റൂമിൻ്റെ ഉള്ളിൽ ഇരിക്കാൻ താല്പര്യപ്പെടുന്നു ഒരുത്തൻ. ജപ്പാൻകാർ ആയ സുഹൃത്തുക്കളോടൊപ്പം ക്ലബ്ബുകളും വീടുകളും കയറിയിറങ്ങി പാർട്ടി നടത്തുന്ന വേരോരുത്തൻ, പ്രാർത്ഥന, കണക്ക് നോട്ടം, ഓസ്ട്രേലിയയിലുള്ള ഗേൾ ഫ്രണ്ട് മായി ചാറ്റിംഗ് ഒക്കെയായി വേറോരുതൻ, അവനെ ഞാൻ കുറ്റം പറയില്ല, കാരണം നന്നായി കുക്ക് ചെയ്തു വിളമ്പി തന്നതിൻ്റെ നന്ദി. എന്തൊക്കെയായാലും ലക്ഷണങ്ങൾ ശുഭകരമല്ലാണ്ടായിക്കൊണ്ടിരിക്കുന്നൂ. കാരണം വേറൊന്നുമല്ല, ക്ലച്ച് പിടിക്കുന്നില്ല, സ്റ്റേഷൻ കിട്ടുന്നില്ല എന്നൊക്കെ പറയില്ലേ, അതന്നെ.


എന്നാലും 12 മണിക്ക് വണ്ടിയുമായി വന്നു സ്നേഹത്തോടെ നമ്മളെയൊക്കെ വിളിച്ചു ഭക്ഷണം വാങ്ങിച്ചു തന്നു, തിരിച്ചു വീട്ടിൽ കൊണ്ട് വിട്ട നൊരികോ ചേച്ചി, അവരുടെ ഭർത്താവും നമ്മുടെ മാനേജരും ആയ പ്രഗീത് സാൻ, പിന്നെ അവിടെ എല്ലാ കറക്കങ്ങളും, പാചകം, ടൂറുകൾ ഒക്കെ സജീവമാക്കിയ ഒരു കൂട്ടം നല്ല സുഹൃത്തുക്കൾ ഒക്കെ ഒരിക്കലും മറക്കാനാവാത്ത സ്നേഹമുള്ള ഓർമകൾ. പ്രഗീത് സാൻ മുൻ കൈ എടുത്ത് എത്ര എത്ര ടൂറുകൾ പോയിരിക്കുന്നു. എന്നും എല്ലാരോടും സ്നേഹം മാത്രമുള്ള മനുഷ്യൻ.


ഇത്രയൊക്കെയാണെങ്കിലും, തിരിച്ചു പോരാൻ നിർബന്ധിച്ചത് എൻ്റെ ചക്രവാളങ്ങൾ തന്നെ. മാരീചൻ സ്വർണമാനായി വന്നു കൊതിപ്പിച്ചു പോയ പോലെ, എൻ്റെ ചക്രവാളങ്ങൾ നിറവും രൂപവും മാറി. നടക്കാൻ പോയപ്പോൾ കണ്ട് താഴ്വരകൾ, മലയിടുക്കുകൾ ഒക്കെ കിഴക്ക് ദേശത്തിൻ്റെ സ്വത്വം പകർന്നു തന്നെങ്കിലും, അവയിലൂടെ ഞാൻ തിരിച്ചറിഞ്ഞത് എൻ്റെ നാടാണ് എന്നും ഇന്നും എന്നെ കൊതിപ്പിച്ചു കൊണ്ടിരുന്നത് എന്ന ഒരു വൻ twist ആയിരുന്നു. പോയില്ലേ എല്ലാം. ഇനി എൻ്റെ യഥാർത്ഥ ചക്രവാളം മറ്റെങ്ങോ ആണോ? വീട്,  നാട്  നൊക്കെ ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരു ആകർഷണം തോന്നുന്നത് എന്താണാവോ? എന്തായാലും ചുരുങ്ങിയ കാലം കൊണ്ട് നാട് പിടിക്കുക തന്നെ...

Tuesday 21 August 2012

അഹങ്കാരി

തല്ലിക്കെടുത്തുക നിങ്ങളെന്നഹങ്കാരത്തെയെന്‍
കൂടപ്പിറപ്പാമൊരു മുന്‍കോപത്തെയും
ചികിത്സ രോഗിക്കല്ല,രോഗത്തിനെന്നാകിലും,
ഒട്ടുമേകല്ലേ ദാക്ഷിണ്യമിവന്‍ ജയിച്ചിടുമാ ക്ഷണം താന്‍.

രാജ്യ നന്മയ്ക്കായ് ത്യജിച്ചിടാമൊരു പ്രവിശ്യയെങ്കില്‍   ,
ത്യജിച്ചിടാം നിങ്ങളിലൊന്നാമെന്നെയും  നന്മയ്ക്കായ്
ഓര്‍ത്തിട ല്ലെയെന്‍ ദുഃഖ കാണ്ഡമല്ലെങ്കിലാളി ക്കുമതു
നിന്‍ വ്യഥകളെ കെടുത്തുമായുള്‍ത്താരിന്‍ സുഗന്ധവും

വിഷം പകര്‍ന്നീടുന്നതെങ്കിലോ തട്ടിയകറ്റുകെന്‍ പൂമ്പൊടി
ഓര്‍ക്ക  നീയെന്നോമലേ, പൂമ്പൊടിയില്ലെങ്കിലില്ലെന്‍ ജീവ സത്യവും
ധിക്കരിച്ചീടാ നിന്‍ പിതൃക്കളെ , നിന്‍ സോദരരെയും,
അലിഞ്ഞിതാ കിടപ്പൂ നിന്‍ സത്യമവരുടെതില്‍

Thursday 16 August 2012

ചോദ്യങ്ങള്‍ മാത്രം ബാക്കി !!!

"മോനൂ അതാണ് മാവില. മോനൂനു പല്ല് തേക്കണോ അതോണ്ട്? നാളെ രാവിലെ അമ്മ പൊട്ടിച്ചു തരുന്നുണ്ട് കേട്ടോ. ". മ്..മ്ഉം. കണ്ണ് തുറന്നതും ബസ്സിന്റെ ഇത്തിരി തുറന്ന ജാലക പാളി വഴി അരിച്ചിറങ്ങുന്ന ഇളം തണുപ്പുള്ള കാറ്റേറ്റു
ജിനുവിന്റെ കാര്‍കൂന്തല്‍ തന്റെ മുഖത്ത്തിങ്ങനെ തത്തിക്കളിക്കുന്നതാണ് കണ്ടത്. കാര്യം ഇവളൊരു കൊച്ചു സുന്ദരി തന്നെ. എന്നാലും നല്ലൊരു സ്വപ്നം മുടക്കിക്കളഞ്ഞില്ലേ? ഇനിയും ഒന്ന് രണ്ടു മണിക്കൂര്‍ ഉണ്ട് ബാംഗ്ലൂര്‍ എത്താന്‍. ചില്ല് കുടം അല്ലെ അടുത്തിരുന്നു ഉറങ്ങുന്നത്? പക്ഷെ അതിന്റെ ഒട്ടും അഹങ്കാരം ഇല്ല കേട്ടോ. ഇന്നലെ ഇവളുടെ കുറെ കൂട്ടു കാരികളെ പടത്തിനു കണ്ടപ്പോള്‍ അവളുമാര്‍ എന്തൊക്കെയോ അടക്കം പറഞ്ഞു അമര്‍ത്തി ചിരിക്കുവാണ്. അപ്പൊ ഈ കാ‍ന്താരി വച്ച് കാച്ചുവാണ്, പയ്യന്‍സിനെ അതിനൊന്നും കൊള്ളില്ലെന്നെ. എന്നിട്ട് ഒരു ആക്കിയ നോട്ടവും. ഇത്തിരി ദൂരത്തായിരുന്നെങ്കിലും, നമ്മക്ക് കാര്യം പിടി കിട്ടി. എടീ മര മാക്രീ.. എന്റെ ചങ്കിലിട്ടു വേണോ ഈ ചവിട്ടു നാടകം എന്ന് ചോദിക്കണമെന്ന് വിചാരിച്ചതാണ്. എല്ലാരുടെയും മുന്നില്‍ വെച്ചായ കാരണം വെള്ളം തൊടാതെ വിഴുങ്ങി. എല്ലാത്തിനും ഒരു സമയം ഉണ്ടല്ലോ.
      ഇനി രണ്ടു മാസം കഴിഞ്ഞാല്‍ പരീക്ഷയായി, പിരിഞ്ഞു പോകലിന്റെ ബഹളമായി. പ്ലേസ്മെന്റു കിട്ടിയവര്‍ക്കാണ് ഏറ്റവും വലിയ ഉത്സാഹം. ബ്രാന്‍ഡ്‌ കമ്പനികളുടെ ടി-ഷര്‍ട്ട് ഇട്ടാണ് പലപ്പോഴും ക്ലാസ്സില്‍ വരുന്നത് തന്നെ. അവര്‍ ഇന്നേ കുട്ടി കോര്‍പറേറ്റ്കള്‍ ആയി മാറി കഴിഞ്ഞു. സൂക്ഷിച്ചു നോക്കിയാല്‍ എല്ലാത്തിനും കാണാം ഒരു സൂക്ഷ്മ ചൈതന്യം.
ഇന്നേ വരെ ശ്രദ്ധയില്‍ പെട്ടില്ലല്ലോ. ചിലപ്പോ ജോലി കിട്ടാന്‍ പോവുമ്പോള്‍ വരുന്ന ഒരു പ്രത്യേക തരം ഐശ്വര്യം ആവും. "ഡേയ്, എന്തുവാടെ ചുമ്മാ അസൂയപ്പെടുന്നത്.." ഉള്ളിലിരുന്നു നമ്മുടെ സ്വന്തം ആത്മ വിമര്‍ശകന്‍ സഖു കുട്ടന്‍. എല്ലാം കോമ്പ്രമൈസ് ആക്കി മച്ചൂ. നമ്മക്കുള്ളത് നമ്മുടെ കൈയിലെത്തും. അതും പറഞ്ഞു  "വാസുടി" യിലേക്ക് കയറി സ്റ്റൂള്‍
വലിച്ചിട്ടിരുന്നു ഒരു ചായ പറഞ്ഞു. മൂപ്പരുടെ ഗൌരവ ഭാവത്തിലുള്ള സൌഹൃദ പ്രകടനം ഒരു നല്ല നാടന്‍ വ്യക്തിത്വത്തിനു അടിത്തറയിടുവാന്‍ പോന്നതാണ്.വാസുവേട്ടന്റെ മുപ്പത്തഞ്ചു ശതമാനം നരച്ച താടിക്ക് ഒരു വല്ലാത്ത ഷേട് ആണ്. ഒരു കാമറ വാങ്ങിക്കുവാണേല്‍ അതുമായി വന്നു വാസുടിയുടെയും  വാസുവേട്ടന്റെയും ഫോട്ടോ എടുക്കണം.
      "ഉണ്ടെയ്‌!!!".... ജോസുവാണ്. വളരെ ഏറെ കഴിവ്‌കള്‍ ദൈവം കൊടുത്തിട്ടുള്ള എന്റെ പ്രിയപ്പെട്ട കൂട്ടുകാരന്‍. സിഗരറ്റിന്റെ
കട്ടിയുള്ള മണം എപ്പോഴും തങ്ങി നില്‍ക്കുന്ന അവന്റെ മുഖത്ത് എപ്പോഴും മായാത്ത പുഞ്ചിരി ഉണ്ടാവും. അത് കാണുമ്പോള്‍ ആരും പറയില്ല എത്ര മാത്രം അവന്‍ സങ്കീര്‍ണമാണ് അവന്റെ ചിന്തകള്‍ എന്ന്. വാസുടിയില്‍  നിന്ന് ദൂരെ കാണുന്ന കെട്ടിടത്തിന്റെ ജനാലയ്ക്കല്‍ കണ്ണും നട്ട് എന്റെ ജോസു മണിക്കൂറുകളോളം ഇരിക്കുമത്രേ. ഇടയ്ക്ക് ഞാനും കണ്ടിട്ടുണ്ട്. അവിടെയാണ് അവന്റെ  'മാലിനി' ഒഴുകുന്നത്‌.അവള്‍ ഒഴുകിയാലും ഇല്ലെങ്കിലും ജോസു ഒരു ചെറു പുഞ്ചിരിയോടെ ഒരു കൈയില്‍ എരിയുന്ന സിഗരറ്റും മറു കൈയില്‍ പകുതി തീര്‍ന്ന ചായ ഗ്ലാസ്സുമായി ഇരിക്കും. ഇടയ്ക്ക് തന്നോട് മാത്രം പങ്കു വെയ്ക്കുന്ന നോവ്‌ ഒരൊറ്റ വാക്യമായി
ഇന്നും തന്റെ മനസ്സില്‍ മുഴങ്ങുന്നു."ഉണ്ടേ  പേടിയാവുന്നെടാ...". അവന്റെ മാലിനി അവനു ഒരിക്കലും കിട്ടില്ലെന്ന് നൂറ്റമ്പത് ശതമാനം ഉറപ്പു അവനു ഉണ്ടായിരുന്നു. അന്ന് താന്‍ അവനോടു സഹതപിച്ചതും ഓര്‍ക്കുന്നു. പാവം. പിന്നീട് താനും ജോസുവും ഫൈസുവും  മാറി മാറി ചെസ്സ്‌ കളിച്ചു ജയിക്കുമ്പോള്‍ നമ്മളൊരുമിച്ചു ഓര്‍ക്കുമായിരുന്നു നാളെ ഒരു ദിവസം നമ്മുടെതാവുമെന്നു. എല്ലാ ദുഖത്തില്‍ നിന്നും അകലെ വിജയത്തിന്റെ വെന്നിക്കൊടി  പാറിക്കുന്ന ഒരു ദിവസം.
     അന്നൊരു "വാലെന്റൈന്‍സ്‌ ഡേ". ഇങ്ങനെയൊരു നശിച്ച ദിവസം തന്റെ ജീവിതത്തില്‍ ഉണ്ടാവുമോ എന്ന്  സംശയിച്ചിട്ടുണ്ട്. വൈകുന്നേരം നേരത്തെ ഹോസ്റ്റലില്‍ എത്തി ചായ ഒക്കെ കുടിച്ചിരിക്കുമ്പോള്‍ ആണ് ഫൈസു ഓടി വന്നു കട്ടിലില്‍ ഇരിക്കുന്നത്. "എന്തെടാ നയിന്‍ മോന്‍!!!" അവനെ ചുമ്മാ തെറി വിളിക്കുമ്പോഴും അവന്‍ തിരിച്ചു തെറി വിളിക്കുമ്പോഴും എന്തോ ഹൃദയത്തിനു ഒരു ലാഘവത്വമേ ഉണ്ടാവാറുള്ളൂ.അവന്‍ ഒന്നും പറയാതെ ഇരിക്കുവാണ്. താന്‍ എന്തോ  ചോദിക്കാന്‍ തുടങ്ങിയതും അവന്‍
ഇടയില്‍ കേറി ഒരു വെടി പൊട്ടിച്ചു. "ഗുണ്‍!!! ജിനു വിനെ നിനക്കിഷ്ടമായിരുന്നു അല്ലെ? " അതിപ്പോ ഇവിടെ പറയാന്‍ കാര്യം
എന്തെ എന്ന് ഞാന്‍ അദ്ഭുതപ്പെടുമ്പോള്‍, ഉര്‍ദു കലര്‍ന്ന അവന്റെ വടക്കന്‍ മലയാളം ഒറ്റ ശ്വാസത്തില്‍ ഒഴുകി. എന്നാല്‍ ആ ഒഴുക്ക് എന്റെ കര്‍ണങ്ങളില്‍ ഒരു ബോംബു പൊട്ടലിനു ശേഷമുള്ള ഒരു നിഷ്ക്രിയത്വം സൃഷ്ടിച്ചതിനാല്‍ ഒരു മരവിപ്പാണോ അതോ ഉലച്ചിലാണോ ഉണ്ടായത് എന്ന് ഓര്‍ക്കാന്‍ വയ്യ.  ചുവന്ന ചുരിദാറുമിട്ടു ലൈബ്രറിയുടെ പുറത്ത് നിന്ന
അവളെ ഫൈസു ചുമ്മാ ഒന്ന് പ്രൊപോസ്‌ ചെയ്തുവത്രേ. അവള്‍ ഉടനെ "യെസ്" പറഞ്ഞുവത്രേ. പിന്നീട് രണ്ടു പേരും കുറെ സംസാരിച്ചു വെന്നും തിരിച്ചു വന്നു ഹോസ്റ്റലില്‍ എത്തിയപ്പോളാണ് തനിക്കു ജിനുവിനോടുള്ള "ഹൃദയ വേദന" അവന്‍ അറിഞ്ഞതുമത്രേ. തന്റെ വായില്‍ നിന്നും "ഫൈസു എന്നാലും നീ!!!" എന്നോ മറ്റോ പുറത്ത് വന്നുവത്രേ. ബാക്കിയെന്തോക്കെയാണ് താന്‍ പറയാതെ വിഴുങ്ങിയതെന്നു ഓര്‍ക്കുന്നില്ല. താന്‍ പഠിച്ച ഫിസിക്സിലോ മെക്കാനിക്സിലോ ഇലക്ട്രോണി ക്സിലോ എന്തിനു ഷേക്ക്‌ സപിയര്‍ കാവ്യങ്ങളിലോ തനിക്കു തന്നെയും ജിനുവിനെയും കണ്ടെത്താനായില്ലല്ലോ എന്നതാവണം തന്നെ പിന്നീടുള്ള ദിവസങ്ങളില്‍ ഏറെ
ദുഖിപ്പിച്ചത്. തന്റെ ദുഖത്തിന്റെ "രസകരമായ" ഭാവപ്പകര്‍ച്ച കണ്ടു ചിരിക്കണോ കരയണോ എന്നറിയാതെ താനും.
     പിന്നീടുള്ള ദിവസങ്ങളുടെ പോക്ക് തീര്‍ത്തും യാന്ത്രികമായിരുന്നു. ജിനുവിനും കിട്ടി പ്ലേസ്മെന്റ്. താനും പറഞ്ഞു "കണ്‍ഗ്രാട്സ്!!!"
അമ്പലത്തില്‍ പോവുമ്പോള്‍ ദൂരെ നിന്ന് ജിനു കൈ ഉയര്‍ത്താതെ 'ടാറ്റ' കാണിക്കും പോലെ കൈ വീശും. താന്‍ ചിരിക്കും. പരീക്ഷയ്ക്ക്
വേണ്ടി കോളേജു അടച്ചത്തിന്റെ പിറ്റേന്ന് കാലത്ത് അമ്പലത്തില്‍ പോയി പ്രാര്‍ഥിച്ചു അവള്‍ ഫൈസിയുടെ കൂടെ ട്രെയിന്‍ കയറി നാട്ടിലേക്ക്. താന്‍ സഖു കുട്ടനോട് പറഞ്ഞു "നിനക്ക് നീയെ ഉള്ളൂ". സഖു കുട്ടന്‍ ഒന്നും  പറഞ്ഞില്ല.
    ജോലി കിട്ടി ഹൈദരാബാദില്‍ പോയി ഒരിക്കല്‍ ഇരിക്കപ്പൊറുതിയില്ലാതെ ജിനുവിനെ വിളിച്ചു. ചുമ്മാ സംസാരിച്ചു അവസാനം ഫോണ്‍ വെക്കാന്‍ പോവുമ്പോള്‍ അവള്‍ പറഞ്ഞു "നാട്ടിലെത്തിയാല്‍ വിളിക്കണം".
ഹൃദയം അന്ന് ഒരു മിടിപ്പ് കുറച്ചേ മിടിച്ചുള്ളൂ.  അവധിക്കു നാട്ടില്‍ വന്നു തിരിച്ചു പോരാന്‍ നേരം അവസാനമായി ചാറ്റ് റൂമില്‍ കയറിയപ്പോള്‍
അവിടെ ജിനു!!!. എന്തേ വിളിക്കാഞ്ഞതു എന്ന് ചോദിച്ചപ്പോള്‍ "അവധിക്കു വന്നപ്പോള്‍ കുടുംബക്കാരെയൊക്കെ കണ്ടു തിരക്കായിപ്പോയി" എന്ന് പറഞ്ഞു. അപ്പോഴും എരിഞ്ഞു കഴിഞ്ഞിട്ടില്ലാത്ത സന്ധ്യ വിളക്കിലെ തീ തന്നെ നോക്കി എന്തോ പറഞ്ഞോ? പക്ഷെ താന്‍ ഒന്നും കേട്ടില്ലല്ലോ. പിന്നീട് ബസില്‍ ഇരിക്കുമ്പോള്‍, താന്‍ എന്തെങ്കിലും ഒരു വാക്ക് കൂടി മിണ്ടിയിരുന്നെങ്കില്‍
അവള്‍ എന്ത് പറഞ്ഞേനെ എന്നായിരുന്നു ചിന്ത മുഴുവന്‍. അതേതായാലും തിരിച്ചെത്തി രണ്ടു മാസത്തിനുള്ളില്‍ അവളുടെ കോള്‍ വന്നു. "എന്റെ കല്യാണമാണ്...വരണം". അവളുടെ ശബ്ദം വിറയ്ക്കുന്നതെന്തേ എന്ന് ചോദിച്ചപ്പോള്‍ "ഞാന്‍ ഒരു ഓട്ടോവിലാണ്" എന്ന മറുപടി. കല്യാണം വിളിക്കാന്‍ എന്തിനാ ഓട്ടോവില്‍ കയറിയത് എന്ന് ചോദിച്ചപ്പോള്‍
ഫോണ്‍ കട്ട്‌ ആയി. ഒരു നൂറു നൂറു ചോദ്യങ്ങള്‍ക്ക് ഉത്തരം ബാക്കിയാക്കി ഫോണിലോ ചാറ്റ് റൂമിലോ,സുക്കെര്‍ബെര്‍ഗിന്റെ ഫേസ്ബുക്കിലോ തന്റെ ചോദ്യങ്ങള്‍ക്ക് പോലും അവസരം തരാതെ ഇന്നും അവള്‍.

Sunday 20 May 2012

കണ്ണൂര്‍ രാഷ്ട്രീയ ബലിയാടുകളെ നിങ്ങള്‍ക്കായി.കൊലപാതകികളെ നിങ്ങള്‍ക്കും..


"വളരെ നല്ല ആളുകള്‍" എന്നാണു കണ്ണൂരിലെ ആളുകളെപ്പറ്റി പറയുക. നല്ലതും ചീത്തയും എല്ലാ നാട്ടിലെയും പോലെ ഇവിടെയും ഉണ്ട്. എന്നാലും രഹസ്യമായി ഏതൊരു കണ്ണൂര്കാരനും ഇതില്‍ അഭിമാനിക്കുന്നുണ്ടാവും. കണ്ണൂരിന്റെ ആയോധന പാരമ്പര്യം, തൊട്ടു കിടക്കുന്ന വടകരയുടെ കളരി പാരമ്പര്യവുമായി ശക്തമായ കടിഞ്ഞൂല്‍ ബന്ധം പുലര്‍ത്തുന്നു. സര്‍കസ്‌,ക്രിക്കറ്റ്,ഫുട്ബോള്‍ തുടങ്ങിയ ആയോധനമാല്ലാത്ത കായികയിനങ്ങളിലും നമ്മുടെ നാട് ശക്തമായ മുദ്ര പതിപ്പിച്ചിട്ടുണ്ട്.
  ഇതൊക്കെയെങ്കിലും, കണ്ണൂരിലെ രാഷ്ട്രീയ കൊലപാതക പരമ്പര ഇന്നും അന്തമില്ലാത്ത ഒരു അനാചാരമായി, ഏതൊരു കണ്ണൂരുകാരന്റെയും ശാപമായി വിടാതെ പിന്തുടരുന്നു.  രാഷ്ട്രീയ മുതലെടുപ്പുകളെപ്പറ്റി അറിയാതെയോ, രാഷ്ട്രീയക്കാരന്റെയും സാധാരണക്കാരന്റെയും ജീവിതത്തെ ഈ സംഭവങ്ങള്‍ എത്ര മാത്രം വ്യത്യസ്തമായാണ് സ്വാധീനിക്കുന്നത് എന്ന് അറിയാതെയോ അല്ല ഇവിടത്തുകാര്‍  വീണ്ടും ഇതിനൊക്കെ ഇരകളാവുന്നത്. പലരും പാര്‍ട്ടിയുടെ പേരില്‍ സ്വന്തം കൂട്ടുകാരനെ ഒറ്റിക്കൊടുക്കുന്നു, പാര്ട്ടികാരന്റെ ഗള്‍ഫില്‍ നിന്ന് വന്ന അനുജന്‍ എതിരാളികളുടെ കത്തിക്കിരയാവുന്നു. പാര്‍ട്ടിയും ആദര്‍ശങ്ങളും താല്‍ക്കാലിക ആവെശമെന്നതിലുപരി, നില നില്‍ക്കുന്നൊരു ചൈതന്യമായി അവരുടെ ജീവിതത്തിലേക്ക്  കടന്നു വന്നു, ശപിക്കപ്പെട്ട നിമിഷങ്ങളില്‍ അതിന്റെ ഒളിപ്പിച്ചു വച്ച കരാള ഹസ്തങ്ങള്‍ നീട്ടി, സ്വന്തം കൂട്ടുകാരനെ കൊല്ലാനോ ഒറ്റിക്കൊടുക്കാനോ തന്നെ പ്രാപ്തനാക്കുമ്പോള്‍ അന്നുവരെ താന്‍ സൂക്ഷിച്ചു പോന്ന മാനുഷികതയും ബന്ധങ്ങളും തകര്‍ന്നു വീഴുന്നത് കാണാന്‍ അവന്റെ കണ്ണുകള്‍ക്ക്‌  തെളിച്ചം പോരാതെ വരുന്നു.
  ആദര്‍ശങ്ങള്‍ ചാലിച്ച വിപ്ലവ സ്വപ്‌നങ്ങള്‍ കണ്ടുതുടങ്ങിയ പതിനേഴുകാരന്‍ പയ്യന്‍ പാര്‍ടിക്കെതിരെ ഉണ്ടാവാന്‍ സാധ്യതയുള്ള തൊട്ടടുത്ത ആക്രമത്തെ ചെറുക്കാന്‍ കരാടെ പഠിച്ചും ശാഖയില്‍ പോയും തയ്യാറെടുക്കുന്നു. ഗോപിക്കുറിയും, രാഖിയും, ചെഗുവേരയും, നബി വചനങ്ങളും അന്ന് അവന്റെ ആവേശത്തെ ഉണര്‍ത്തിയിരുന്നെങ്കില്‍ ഇന്ന് കൊലപാതകം ചെയ്യും മുമ്പ് നാഡികളിലേക്ക്  കുത്തിക്കയറ്റുന്ന മയക്കു വീര്യം അവനുള്ളിലെ തെളിഞ്ഞ അക്രമിയെ മഴുവാല്‍ പഴയ ഒരു കൂട്ടുകാരന്റെ തല വെട്ടി നുറുക്കാന്‍ പ്രാപ്തനാക്കുന്നു.  സമൂഹത്താല്‍ കുറ്റാരോപിതനായി തല കുമ്പിട്ടു നില്‍ക്കുമ്പോഴും സാന്ത്വനമേകുന്ന പാര്‍ടിയെ ഇനി എങ്ങനെ സേവിക്കണം എന്നോര്‍ത്ത്  അവന്റെ രക്തം തിളക്കുമ്പോള്‍ ഒരു നിമിഷത്തേക്ക് അവനോര്‍ത്തു,തന്റെ തലേ വര കുറിക്കപ്പെട്ടിരിക്കുന്നു. ഒരു നാള്‍ മറ്റൊരുവന്റെ മഴുവാല്‍, കത്തിയാല്‍, ബോംബാല്‍ കൊല്ലപ്പെടാനുള്ളതാണ് എന്ന സത്യത്തിന്റെ ചൂടും തണുപ്പും അവനെ അലട്ടുന്നില്ല. എന്നാല്‍ തന്റെ വേണ്ടപ്പെട്ടവരെ ഓര്‍ത്തു ഉള്ളു പിടയുമ്പോള്‍ അവന്‍ പ്രതിജ്ഞ ചെയ്യുന്നു അടുത്ത ജന്മത്തില്‍ നന്നായിക്കോളാമെന്നു. ജയിലില്‍ കിട്ടുന്ന രാഷ്ട്രീയ തടവുകാരന്റെ പരിഗണനയും ഉന്നത നേതാക്കള്‍ ജയില്‍ സന്ദര്‍ശിക്കുമ്പോള്‍  ലഭിക്കുന്ന പരിഗണനയും അവന്റെ ലോകത്തിലെ ആഡംഭരങ്ങളാവുന്നു. തന്റെ അനിയന് ദുബായ് എയര്‍പോര്‍ട്ടില്‍ ഒരു ചെറിയ ജോലി തരപ്പെടുത്താന്‍ ഉന്നതനായ രാഷ്ട്രീയ നേതാവ് ശുപാര്‍ശ നടത്തുമ്പോള്‍ കൃതജ്ഞതയാല്‍ കുനിയുന്ന തന്റെ ശിരസ്സിനുള്ളില്‍ ആദ്യം വന്നത് ജീവിതം രക്ഷപ്പെടുന്ന തന്റെ കുടുംബത്തിന്റെ ചിത്രം, ഒപ്പം കോംപ്ലിമെന്റായി പാര്‍ടിയോടുള്ള കൂറ് നേതാവിനോടായി മാറുന്നതിന്റെ ഒരു രേഖാ ചിത്രവും.
 ക്വൊട്ടേഷന്‍ നല്‍കിക്കഴിഞ്ഞു വീട്ടിലെത്തുന്ന നേതാവിന്  രണ്ടു നിമിഷത്തേക്ക് കുറ്റബോധത്തിന്റെ ഒരു നിഴല്‍ തന്നെ പിന്തുടരുന്നോ എന്ന സംശയം. എന്നാല്‍, എല്ലാം പാര്‍ടിക്കു വേണ്ടിയല്ലേ? പിന്നെ കാശും ശുപാര്‍ശയും കൊടുക്കുമ്പോള്‍ എന്തും ചെയ്യാന്‍ തയ്യാറാവുന്ന കുറെ ഗുണ്ടകളും. ഓരോരുത്തരുടെയും ജീവിതത്തിനു ഓരോ അര്‍ത്ഥം ഉണ്ട്. അവര്‍ അവരുടെ ഭാഗം അഭിനയിക്കുന്നു. അപ്പൊ പിന്നെ താന്‍ വെറുതെ കുറ്റ ബോധത്താല്‍ പഴഞ്ചനാവാണോ? അല്ലെങ്കിലും തരം കിട്ടിയാല്‍ തലേല്‍ ചവിട്ടാന്‍ നില്‍ക്കുന്ന സഹ നേതാക്കളും കൂടിയല്ലേ തന്നെ ഇങ്ങനെയൊക്കെ ചെയ്യിക്കുന്നത്? ഇനി ഇപ്പൊ അതൊക്കെ ആലോചിച്ചു തല പുണ്ണാക്കിയാല്‍ ശരിയാവില്ല. യു എസില്‍ പഠിക്കുന്ന മകന്‍ നാളെ വരുമ്പോള്‍ പറ്റുമെങ്കില്‍ എയര്‍പോര്‍ട്ടില്‍ പോവണം. കൂടെ, കുറെ പരിചയക്കാരെ കാണുകയുമാവാം. ഞണ്ട് കറിയുടെ മണം വരുന്നുണ്ട്. രാത്രി കഴിച്ചു നേരത്തെ കിടന്നാലേ രാവിലെ എണീക്കാന്‍ പറ്റൂ...
"ചൂഷണം ചൂഷിതന്റെ അറിവോടെയും സമ്മതത്തോടെയും മാത്രമേ നടന്നിട്ടുള്ളൂ" എന്ന്  ഒ.വി.വിജയന്‍. എന്നാല്‍ ചില സമയം ചൂഷകനും ചൂഷിതനും മറ്റെന്തോ കൂടി ചേരുമ്പോഴേ ചൂഷണപ്രക്രിയ പൂര്തിയാവുന്നുള്ളൂ എന്ന് തോന്നുന്നു. ആ മൂന്നാമത്തിന്റെ പേര് അജ്ഞതയെന്നോ, അറിവില്ലായ്മയെന്നോ, കാഴ്ചപ്പാടിന്റെ ദോഷമെന്നോ, തലേ വര എന്നോ, ഏത് പേരിട്ടു വിളിക്കണം?

Sunday 4 March 2012

അലസമായ ഒരു അവധി ദിനം

രാവിലെ തന്റെഅലാറം അടിക്കുന്നത് കേട്ട് താഴെ ഉള്ള കുടുംബം എണീറ്റ്‌ കാണണം. 5 വയസ്സ് കാരി ഉമാരയുടെ കളിചിരികളും  ആരോ ചാടുന്നതിന്റെ ശബ്ദവും കേള്‍ക്കുന്നുണ്ട്. അവള്‍ സ്കിപ് ചെയ്യുന്നതിന്റെ ശബ്ദമാണെന്ന് തോന്നുന്നു. ഇടയ്ക്കിടെ 'റാഫീ' എന്നുള്ള ദ്വേഷ്യം കലര്‍ന്ന അവളുടെ വിളിയും കേള്‍ക്കാം. അവളുടെ 13 വയസ്സുകാരന്‍ ചേട്ടന്‍ ആണ് റാഫി. 20 കൊല്ലത്തിലേറെയായി ഇംഗ്ളണ്ടിന്റെ വിവിധ ഭാഗങ്ങളിലായി റെസ്ടോറണ്ട് ബിസിനസ്‌ നടത്തി പോന്ന ബംഗ്ലാദേശി കുടുംബത്തിലെ ഏറ്റവും ഇളയ കണ്ണിയാണ് ഉമാര.  അടുത്ത സ്വപ്നത്തിന്റെ ചിറകിലേറി പ്രയാണം ആരംഭിച്ചപ്പോള്‍ ഉമാരയുടെ കളിചിരികള്‍ നേര്‍ത്ത് നേര്‍ത്ത് അകന്നു പോയി.  തലേന്ന് അടിച്ച ജിഞ്ചര്‍ ബിയര്‍  ഏല്‍പ്പിച്ച മന്ദതയും അവധി ദിവസത്തിന്റെ ആലസ്യവും  സ്വപ്ന പ്രയാണത്തിനു ഇന്ധനമേകി. തലേന്ന് രാത്രി പബ്ബുകളും ബാറുകളും നിറഞ്ഞ ബ്രൈറ്റണ്‍ നഗര വീഥികളിലൂടെ കറങ്ങി തിരിഞ്ഞതിന്റെ ക്ഷീണമുണ്ട്.
    തെരുവ് വിളക്കുകളും റെസ്ടോറണ്ടുകളുടെയും പബ്ബുകളുടെയും അലങ്കാര വിളക്കുകളും തെരുവിലെ ഇരുട്ടിനെ ഒട്ടൊന്നു മയപ്പെടുത്തിയിട്ടുണ്ട്. പണ്ടു മുതലേ വിളക്കുകള്‍ തെളിയുന്ന വൈകുന്നേരങ്ങള്‍ ചിലപ്പോഴൊക്കെ തന്നെ ഭാവനയുടെ ചക്രവാളങ്ങള്‍ വരെ എത്തിക്കാറുണ്ട്. നീനേച്ചിയും അമ്മു മൂത്തമ്മയും മദ്രാസ്സിലേക്ക് തിരിച്ചു പോയൊരു വൈകുന്നേരം അസ്തമയ സൂര്യന്റെ പശ്ചാത്തലത്തില്‍ എ. എ .ട്രാവെല്‍സ് ബസിനുള്ളിലെ ലൈറ്റുകള്‍ തെളിഞ്ഞിരുന്നത് കണ്ടപ്പോഴാണെന്നു തോന്നുന്നു ആദ്യമായി ഇങ്ങനെയൊരു 'ആമ്പിയന്‍സ്' തന്നെ ആകര്‍ഷിച്ചത്.  മൂന്നോ നാലോ വയസ്സുള്ള അന്ന് അവരുടെ കൂടെ ഇത്തിരി ദൂരമെങ്കിലും ആ ബസില്‍ യാത്ര ചെയ്യണമെന്നു കൊതിച്ചു പോയി. "അപ്പു കുട്ടാ..  റ്റാറ്റാ" എന്നു പറഞ്ഞു അവര്‍ മറയുമ്പോള്‍ അവരുടെ സഹ യാത്രികരോട് പോലും എന്തിനോ അസൂയ തോന്നി.  
    സമര്‍ത്ഥവും ചടുലവുമായ  ഭാവ ഹാവാദികളും സംസാരങ്ങളും കൈ മുതലായ യുവതീ യുവാക്കള്‍,കൈയില്‍ വൈനും കോക്ക്ടെയിലുമായി യൌവനത്തിന്റെ ആഘോഷം. ഒരു പബ്ബിന്റെ മുന്നില്‍ ബൌണ്‍സേര്‍സ് എന്നു വിളിക്കുന്ന കാവല്ക്കാരുമായി തര്‍ക്കിച്ചു നില്‍ക്കുന്ന നാല് യുവാക്കള്‍. അരണ്ട വെളിച്ചമുള്ള ഇടുങ്ങിയ ഇട വഴികളും മദ്യപരുടെ ഇടയ്ക്കിടെയുള്ള ആക്രോശങ്ങളും അല്‍പ വസ്ത്ര ധാരികളായ യുവതികളെ തെല്ലും ഭയപ്പെടുത്തുന്നില്ല. ഒരു ഗിറ്റാര്‍ വായിച്ചുകൊണ്ട്  ഉറക്കെ പാട്ട് പാടുന്ന മിടുക്കിയായ ഒരു സര്‍വകലാശാലാ വിദ്യാര്‍ഥിനി. ഫിലിപ്പീന്‍സ്കാരികളോ കൊറിയക്കാരികളോ ആയ മൂന്ന് യുവതികള്‍ നമ്മളെ കടന്നു പോയപ്പോള്‍ ഒരുവളുടെ ആത്മവിശ്വാസം കൃത്രിമമായി സൃഷ്ടിച്ച ഒരു തൊണ്ട ശരിയാക്കല്‍ ശബ്ദമായി പുറത്ത് വന്നു. അത് അതേ നാണയത്തില്‍ തിരിച്ചു കൊടുക്കാന്‍ മലയാളികളായ നമ്മള്‍ മൂന്നു പേരും ഒരേ സമയം തൊണ്ട ശരിയാക്കി. ഏതെങ്കിലും ഒരു പബ്ബില്‍ കയറി കുറച്ചു വൈനോ ബിയറോ കഴിച്ചാല്‍ കൊള്ളാമെന്നു തോന്നി. കൂടെയുള്ള ഒരാളുടെ ബാഗില്‍ ഈയിടെ വാങ്ങിയ ഒരു കാമെറ ഉണ്ടായിരുന്നത് പദ്ധതി തകര്‍ത്തു. അത് കൌണ്ടറില്‍ വെച്ചു വേണം പബ്ബില്‍ കേറാന്‍. അടുത്തുള്ള ഒരു ബാറില്‍ കയറി നോക്കി. അവിടെ ഇരിക്കാന്‍ സ്ഥലം വളരെ കുറവാണ്. കൌണ്ടറില്‍  ഇരുന്നു കഴിക്കാന്‍ പോലും പറ്റുമെന്ന് തോന്നുന്നില്ല. ഇനിയേതായാലും റൂമില്‍ പോയി ഭക്ഷണം കഴിച്ചു കിടന്നുറങ്ങാം എന്നു തീരുമാനിച്ചു. 'ഓഫ്‌ ലൈസെന്‍സ്' എന്ന പേരില്‍ മദ്യവും പലവക സാധനങ്ങളും കിട്ടുന്ന ധാരാളം കടകള്‍ ഇവിടെ ഉണ്ട്. അങ്ങനെ ഒരു കട കണ്ടപ്പോള്‍ അവിടെ കയറി ഒരു ജിഞ്ചര്‍ ബിയറും ഒരു കോക്ക്ടെയിലും ഒരു ബിയറും മൂന്നുപേരും കൂടി വാങ്ങി. തിരിച്ചു റൂമിലെത്തി, പാകം ചെയ്തു വച്ചിരുന്ന ഭക്ഷണം ചൂടാക്കി കഴിച്ചു മദ്യപിക്കുക എന്ന ലക്ഷ്യവുമായി ഏറ്റവും മുകളിലത്തെ നിലയിലുള്ള നമ്മുടെ മുറികളിലേക്ക് കയറി.

Sunday 19 February 2012

തിരിഞ്ഞു നോക്കുമ്പോള്‍ ഒരു ദിവസം.


അപ്പുവിനു 3 വയസ്സായപ്പോഴാണ്‌ അച്ചാച്ചന്‍ അവനെ നരച്ച രോമങ്ങള്‍ നിറഞ്ഞ മാറിലേക്ക്‌ ചേര്‍ത്തിരുത്തി ഇങ്ങനെ മന്ത്രിച്ചത്.
"മോന്വോ!! ആതിര. "
"ആരാ അച്ചാച്ചാ? "
"ശോഭയുടെ കുട്ടി. വാവ. ആതിര. ബഹറിനിലാണ്. "
ആതിര. അതെങ്ങനെയിരിക്കും? എന്തോ. വാവ... വാവേ.
"അച്ചാച്ചാ വാവ എപ്പോഴാ വര്വാ?"
"ഓള് വരും. ശോഭയുടെയും വല്‍സന്റെയും കൂടെ വരും. പ്ലയിനില്."
"അച്ചാച്ചാ പ്ലയിന്‍ ചെറുതല്ലേ? അതിലെങ്ങനെയാ വര്വാ? താഴെ വീഴൂലെ?"
"അവര് വരുമ്പോ നമ്മക്ക് പോണം. വിമാനത്താവളത്തില്‍. അപ്പൊ പ്ലയിന്‍ കാണാം."
"മോന്വോ ഉറക്കം വരുന്നെങ്കില്‍ അകത്തു പോയി കിടന്നോ. "
എന്നാല്‍ അവനു അച്ചാച്ചന്റെ വര്‍ത്തമാനം കേട്ട് കിടക്കണം. തല മെല്ലെ ചെരിച്ചു അച്ചാച്ചന്റെ ചുറ്റിപ്പിടിച്ച കൈ ഇത്തിരി വിടുവിച്ചു കൈകള്‍ക്കിടയിലേക്ക്നൂണ്ടു വെള്ള മുണ്ടുടുത്ത മടിയില്‍ കിടക്കുവാന്‍ തുടങ്ങുമ്പോള്‍
"മോന്വോ മെഴുക്കാകും, തുണിയില്..."
അച്ഛച്ചനും അമ്മമ്മയും ചില ആന്റിമാരും ആപ്പന്മാരും മുണ്ടിനു തുണി എന്നാണ് പറയുന്നത്.
അച്ചനും അമ്മയും മുണ്ട് എന്നേ പറയാറുള്ളൂ.
"വൈശ്യരേ!! മോനെന്താ പറയുന്നത്? ഞാന്‍ ഇങ്ങനെ കേട്ടോണ്ട്‌ വരുവായിരുന്നു. മണിയെത്രയായി?  ബാങ്ക് വിളിച്ചോ?"
വൈദ്യരായി കുറച്ചു കാലം ജോലി നോക്കിയിരുന്ന അച്ചാച്ചന്‍ പലര്‍ക്കും 'വൈശ്യര്‍' ആണ്. കുറച്ചു ദൂരെയുള്ള പള്ളിയിലെ
ബാങ്ക് വിളികേട്ടും സൂര്യ പ്രകാശം എത്ര ദൂരം കോലായിലേക്ക് കേറി എന്നും നോക്കി സമയം കണക്കാക്കാന്‍ കഴിഞ്ഞിരുന്ന
ഒരു തലമുറ. വൈകുന്നേരം നാല് മണിയൊക്കെ ആവുമ്പോ "നേരം കോലായില്‍ കേറി" എന്നാണ് പറയുക.
"നാണീ!! കാടി വെള്ളം അപ്പുറത്തുണ്ട്. നിന്റെ കണ്ണട മാറ്റാന്‍ പോയിട്ട് മാറ്റിക്കിട്ടിയോ?"
"ഇല്ല കൃഷ്ണാട്ടാ. ഡോക്ടര്‍ കണ്ണിലോഴിക്കാന്‍ ഒരു മരുന്ന് തന്നു. അടുത്തയാഴ്ച ഒന്നും കൂടി പോവാന്‍ പറഞ്ഞു"
അപ്പു അടുക്കളയിലേക്കോടി. ചില സംശയങ്ങള്‍ അമ്മമ്മയോടു തന്നെ ചോദിക്കണം.
"അമ്മമ്മേ അച്ചാച്ചന്റെ പേര് കൃഷ്ണാട്ടന്‍ എന്നാണോ? നാണിഏടത്തി അങ്ങനെ വിളിച്ചല്ലോ."
"ഉം. അപ്പുറത്തെങ്ങാന്‍ പോയി കളിച്ച്ചാട്ടെ"
എന്നാ പിന്നെ ഞാനിപ്പോ കാണിച്ചു തരാം. ഉച്ചയ്ക്ക് ചോറ് തിന്നാന്‍ വിളിച്ചാല്‍ ഞാന്‍ വരില്ല.
വടക്ക്വോറത്ത് മുറ്റത്ത് പൂച്ച ഇരിക്കുന്നു. ഇന്ന് അതിനെ ഞാന്‍ പിടിക്കും. എന്നിട്ട് വേണം അവന്റെ പേടി മാറ്റാന്‍. അവന്‍ എന്നേ കാണുമ്പോ ഓടിക്കളയും. പതുങ്ങി തൊട്ടടുത്തോളം എത്തിയതാണ്. അവന്‍ തിരിഞ്ഞു നോക്കി. എന്നെ കണ്ടതും. ഒരൊറ്റ ഓട്ടം. പിന്നാലെ ഓടി. അവന്‍ ആ പിലാവിന്റെ അരികിലൂടെ കോട്ടയിലേക്ക് ഓടി. അവിടെ അവന്റെ മറ്റൊരു താവളമാണ്. അയലത്തെ കുമാരേട്ടന്റെ വീടിനെ എല്ലാരും കോട്ട എന്നാണ് പറയുന്നത്. ചെത്ത്കാരന്‍ പ്രസാദേട്ടനും അജിയേച്ചിയും വനജേച്ചിയും പ്രീതേച്ചിയും ഒക്കെ അവിടെയാണ്. ഒരു കല്ലെടുത്ത് എറിഞ്ഞു. കൊണ്ടില്ല. അല്ലേലും ആവശ്യം വരുമ്പോ അങ്ങനെയാ. എന്നാലും കഴിഞ്ഞ ആഴ്ച്ച ഏട്ടന്റെ നേരെ എറിഞ്ഞ കല്ല് കൃത്യം തലയ്ക്കു തന്നെ കൊണ്ടു. പിന്നെന്തൊരു പുകിലായിരുന്നു. ഇനി എന്താ ചെയ്യുക. പൂച്ചയും പോയി. അച്ചാച്ചനും തന്നെ തേടി ഇറങ്ങിയിട്ടുണ്ട്.
"മോന്വെ ആ തെങ്ങിന്റെ ചോട്ടീന്ന് മാറി നില്‍ക്ക്. തേങ്ങ വീഴും".
വലിയ പറമ്പിന്റെ അറ്റത്തുള്ള ഇട വഴിയിലൂടെ ഒരു കാര്‍ പോയി. ഞാന്‍ വെലുതാവുമ്പോ പോലീസ് കാരനാവും. പോലീസ്നു ജീപ്പ് ഉണ്ടല്ലോ. കാറിനേക്കാള്‍ നല്ലത് ജീപ്പ് ആണ്.
 "അപ്പൂട്ടി!! വാ മോനെ നമ്മക്ക് ചോറ് തിന്നാലോ" അമ്മമ്മ വിളിക്കുകയാണ്‌. ആ വിളിയും മട്ടുമൊക്കെ കണ്ടപ്പോ നേരത്തത്തെ വാശി മറന്നേ പോയി. നല്ല മീന്‍ കറി ഉണ്ടാവും.
"എന്താ അമ്മമ്മേ കറി?"
"മീനുണ്ട്.  വറവ് ഉണ്ടാക്കിയിട്ടുണ്ട്.പപ്പടം വേണെങ്കില്‍ തരാം. വെയിലത്ത് കളിച്ചു കരുവാളിച്ച് പോയി. ഇനി വെയില് താണിട്ടു കളിക്കനിറങ്ങിയാ മതി. കുറച്ചു സമയം അനങ്ങാണ്ട് ഇരുന്നാട്ടെ."
"അച്ചനും അമ്മയും എപ്പോഴാ വര്വാ അമ്മമ്മേ?"
"സ്കൂള്‍ വിട്ടിട്ടു വരും. പഠിപ്പിക്കാന്‍ പോയതല്ലേ!! മോന്‍ കുളിയൊക്കെ കഴിഞ്ഞു ആ കോണിയുടെ അടുത്ത് പോയിരുന്നോ.തേനാങ്കുളത്തിന്റെ അരികിലൂടെ അമ്മ വരുന്നത് കാണാം."
കല്ല് കൊണ്ടു കെട്ടിയുണ്ടാക്കിയ കോണിയാണ് ആ വലിയ പറമ്പിന്റെ ഒരു അതിര്. താഴെയിറങ്ങരുത് എന്ന് എല്ലാരും പറയാറുണ്ട്. എന്നാലും ചിലപ്പോ നാണിഏടത്തി വിളിക്കുമ്പോ പോവാറുണ്ട്. താഴെയുള്ള പൂഴി മണല്‍ വെളുത്ത പഞ്ചാര പോലെ പൊടിഞ്ഞതാണ്. വയലും കുളവും ഒക്കെയായി, കോണിയുടെ താഴെ തനിക്കു മറ്റൊരു ലോകമാണ്. അമ്മയാണ് ആദ്യം വരുക. അമ്മയെ കണ്ടാല്‍ വലിയ സന്തോഷമാണ്. ഓടിപ്പോയി കെട്ടിപ്പിടിച്ചു കൂട്ടിക്കൊണ്ടു വരുമ്പോ അമ്മയ്ക്കും വലിയ സന്തോഷമാണ്. പിന്നെ അച്ചന്‍ വരുമ്പോഴാണ് അടുത്ത സന്തോഷം. പിന്നെ സമയം പോകുന്നതൊന്നും അറിയില്ല. അമ്മമ്മ പറയാറുണ്ട് അച്ചനും അമ്മയും വന്നാല്‍ പിന്നെ നമ്മളെ
വേണ്ട അല്ലേ എന്ന്. കുളിച്ചു കുപ്പായമൊക്കെ മാറി  തേനാങ്കുളവും നോക്കിയിരിപ്പായി അമ്മ വരുന്നതും കാത്ത്.

Sunday 12 February 2012

സന്തോഷ്‌ പണ്ഡിറ്റിന്റെ പ്രസക്തി
   ആരൊക്കെ എന്തൊക്കെ പറഞ്ഞാലും സന്തോഷ്‌ പണ്ഡിറ്റ്‌ എന്ന വ്യക്തി മലയാള സിനിമയിലും സമൂഹത്തിലും ഒരു ചര്‍ച്ചാ വിഷയമായിട്ടുണ്ട്. അത് നിഷേധിക്കാന്‍ കൊടി കെട്ടിയ സിനിമാക്കര്‍ക്കോ മാധ്യമ പ്രവര്‍ത്തകര്‍ക്കോ
കഴിയില്ല.എന്നാല്‍ സന്തോഷ്‌ പണ്ഡിറ്റ്‌ അവകാശപ്പെടുന്ന പോലെ അദ്ദേഹം മികച്ച സിനിമയാണോ ഉണ്ടാക്കിയിട്ടുള്ളത് എന്ന ചോദ്യത്തിനു അല്ല എന്ന് മാത്രമേ എനിക്ക് പറയാനുള്ളൂ.
   സന്തോഷ്‌ പണ്ഡിറ്റിന്റെ രംഗ പ്രവേശനത്തിന്റെ യഥാര്‍ത്ഥ പ്രസക്തി മറ്റു ചില കാര്യങ്ങളിലാണ് എന്ന് എനിക്ക് തോന്നുന്നു. സിനിമ കണ്ടിട്ടുണ്ട് എന്നതൊഴിച്ചാല്‍ സിനിമയുമായി ഒരു ബന്ധവുമില്ലാത്ത അദ്ദേഹം ഒരു സിനിമ എടുക്കാന്‍ കാണിച്ച ആത്മ വിശ്വാസം ശ്ലാഘനീയം. കഴിവുള്ള എത്രയോ പേര്‍ ആത്മ വിശ്വാസത്തിന്റെയോ തോലിക്കട്ടിയുടെയോ

കുറവ് കാരണം പരാജയപ്പെട്ടതും തകര്‍ന്നതുമായ കഥകള്‍ എത്ര കേട്ടിരിക്കുന്നു!. കീറാമുട്ടികളെ സമചിത്തത കൊണ്ടും ലാളിത്യം കൊണ്ടും നേരിടാന്‍ പറ്റാത്തത് ഈ തകര്ച്ചകള്‍ക്ക് പിറകിലുള്ള ഒരു കാരണമായി തോന്നുകയാണ്‌. അദ്ദേഹത്തിന്റെ ഇത്തരം കഴിവുകളാണ് സിനിമയെക്കാള്‍ എടുത്തു കാണുന്നത്. ആ തരത്തിലുള്ള കഴിവുകള്‍ അദ്ദേഹത്തിന് ശരിക്കും

മുതല്‍ക്കൂട്ട് തന്നെയാണ്. കമ്പോള വത്കരണത്തിന്റെയും കുത്തകകളുടെയും ഈ കാലത്ത് കലാ പരമായി വളരെ മികച്ചത് എന്ന ഒരു ആമുഖം ഇല്ലാതെ തന്റെ പരിമിതികളില്‍ നിന്ന് കൊണ്ടു അദ്ദേഹത്തിന് ശ്രദ്ധ നേടാനായി. പരസ്യ വ്യവസായത്തിന്റെ കാര്യമെടുത്താല്‍ അത് നില നില്‍ക്കുന്നത് തന്നെ ഇത്തരം കഴിവുകളുടെ ബലത്തിലാണ് എന്ന് കാണാം. ശ്രധ്ധിക്കപ്പെടാന്‍

അവര്‍ക്ക് വന്‍ മുടക്ക് മുതല്‍ ആവശ്യമായി വരുന്നു. അതെ പോലെ, മാധ്യമ പടയുടെയും സിനിമ പ്രതിനിധികളുടെയും മുന്നില്‍ മുട്ട് മടക്കാതെ ഏകനായി സ്വന്തം അഭിപ്രായങ്ങള്‍ സ്ഥാപിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ഇവിടെ അദ്ദേഹം ഒരിക്കലും സ്വന്തം പരിമിതികള്‍ ജാള്യത്താല്‍ മറച്ചു വെക്കുന്നത് കണ്ടില്ല. എന്നാല്‍ ഈ കഴിവുകള്‍ തന്നെയും എത്ര കാലം അദ്ദേഹത്തിനു നില

നിര്‍ത്താന്‍ കഴിയുമെന്നത് കാലവും അദ്ദേഹവും തെളിയിക്കേണ്ടിയിരിക്കുന്നു.
   സിനിമ പ്രവര്‍ത്തനത്തിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ സ്വാഭാവികമായി ഒരു പുതു മുഖം സിനിമ പിടിക്കുമ്പോള്‍ ഉണ്ടാവുന്ന ഒട്ടനവധി പ്രതിബന്ധങ്ങള്‍ തരണം ചെയ്തതിനു പുറമേ അദ്ദേഹം നേരിടേണ്ടി വന്ന ഏറ്റവും വലിയ പ്രതിബന്ധം മലയാളി സമൂഹത്തിലെ വലിയ ഒരു ഭാഗം അദ്ദേഹത്തോട് കാണിച്ച കടുത്ത എതിര്‍പ്പ് ആയിരുന്നു. ചുരുക്കം ചിലര്‍ അദ്ദേഹത്തോട് അസൂയ, അസഹിഷ്ണുത, സ്വഭാവ ഹത്ത്യ തുടങ്ങിയവ ചെയ്തു എന്നും അദ്ധേഹത്തിന്റെ ഒരു മുഖാമുഖത്തില്‍ കണ്ടതായോര്‍ക്കുന്നു. സമൂഹം വിഡ്ഢികളല്ല, സിനിമയില്‍ നിന്ന് സമൂഹം പ്രതീക്ഷിക്കുന്ന പലതും കിട്ടാതാവുമ്പോള്‍ സമൂഹം പ്രതികരിക്കുന്നു. അത് ഒരു വ്യക്തിക്കും തള്ളിക്കളയാന്‍ പറ്റില്ല.സമൂഹത്തിന്റെ പ്രതികരണം അളന്നു തൂക്കി വിലയിരുത്താന്‍ കാലാ കാലങ്ങളായി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഒരു രാഷ്ട്രീയ കക്ഷിക്ക് പോലും കൃത്ത്യമായി സാധിക്കാറില്ല. എന്നാല്‍ അദ്ദേഹത്തിന്റെ കഴിവുകളെ സമൂഹം സൂക്ഷ്മമായോ സ്ഥൂലമായോ വിലയിരുത്തി എന്ന് വേണം അനുമാനിക്കാന്‍. പല എതിര്‍പ്പുകള്‍ അദ്ദേഹം നേരിടേണ്ടി വന്നുവെങ്കിലും സമൂഹത്തിന്റെ പ്രതികരണത്തിന്റെ ആകെത്തുക പ്രതീക്ഷിക്കാത്ത വണ്ണമുള്ള ഒരു പ്രോത്സാഹനം ആയിരുന്നു എന്നാണ് നമ്മള്‍ കണ്ടത്. 
  കലാമൂല്യം വച്ചളന്നു നോക്കുകയാണെങ്കില്‍ അദ്ദേഹത്തിന്റെ സിനിമ വലിയ സ്ഥാനമൊന്നും അര്‍ഹിക്കുന്നില്ല. കലാ മൂല്യത്തിന്റെ അളവുകോല്‍ ആപേക്ഷികമാണ്. ഇവിടെ ഒരിക്കലും ഒരു വിധി കര്ത്താവാവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, ആ ഒരു നിലയിലുള്ള അറിവോ പാടവമോ ഇല്ല താനും. എന്നാല്‍ ഈ ഒരു പ്രതിഭാസത്തോടുള്ള പ്രതികരണം പ്രകടിപ്പിക്കാന്‍

ആഗ്രഹിക്കുന്നു. മേല്‍ പറഞ്ഞത് പോലെ സമൂഹത്തില്‍ നിന്ന് പ്രോത്സാഹനപരമായ ഒരു സമീപനമുണ്ടായി എന്നത് കൊണ്ടു അദ്ദേഹം ഒരു മികച്ച സിനിമ പ്രവര്‍ത്തകനോ സംവിധായകനോ ആവുന്നില്ല. അതിനു അദ്ദേഹം വീണ്ടും വീണ്ടും കലാമൂല്യമുള്ള നല്ല സിനിമ എടുത്തു വിജയിപ്പിച്ചു കാണിക്കേണ്ടിയിരിക്കുന്നു.
  അദ്ദേഹം ഒരു മാതൃകാ പുരുഷനോ ഒരു നല്ല സിനിമാ സംവിധായകനോ അല്ലായിരിക്കാം. പക്ഷെ  അദ്ദേഹം സമൂഹത്തിന്റെ തണലില്‍ ജീവിതത്തില്‍ ഒരു വളര്‍ച്ചയ്ക്ക് ആത്മാര്‍ഥമായി ശ്രമിച്ച ഒരു വ്യക്തിയാണ്. തെറ്റായ മാര്‍ഗങ്ങള്‍  അവലംബിച്ച്ചതായി കേട്ടിട്ടില്ല. അദ്ദേഹത്തിന്റെ വിജയം ആശയപരമായെങ്കിലും, കഴിവുള്ള പ്രതിഭകളെ തടസ്സങ്ങള്‍ നീക്കി പുറത്ത് വരാന്‍ പ്രേരിപ്പിച്ചേക്കാം. വ്യവസ്ഥാപിത മാര്‍ഗങ്ങള്‍ നിരാശപ്പെടുത്തുമ്പോള്‍ ന്യായമായ മറ്റു മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ അവര്‍ക്ക്

പ്രചോദനമായേക്കാം. എതിര്‍പ്പുകള്‍ പ്രകടിപ്പിക്കുമ്പോള്‍ തന്നെ, വ്യക്തി ഹത്യ ചെയ്യുന്നതിന് പകരം അര്‍ഹിക്കുന്ന മാന്യതയോടെ ആ പടത്തിന്റെ ഗുണദോഷങ്ങള്‍ വിശകലനം ചെയ്തു തള്ളുകയോ കൊള്ളുകയോ ചെയ്യാമല്ലോ. അതല്ലേ ഒരു ആരോഗ്യമുള്ള സമൂഹത്തിനു അതിലെ വ്യക്തികളോട് ചെയ്യാന്‍ പറ്റുന്ന ഒരു നല്ല കാര്യം?